2015, ജൂലൈ 30, വ്യാഴാഴ്‌ച

'കുന്തീദുഃഖം'



കൗമാരമെന്നൊരു കാലം വന്നു
മോഹങ്ങള്‍ക്കൊരു മണിയറ തീര്‍ത്തു
മഹര്‍ഷീസത്യം അറിവാനായി
മന്ത്രമോതീ കുന്തീദേവി.

പഴയൊരു സൂര്യന്‍!
പുതിയൊരു സത്ത്വമായ്
വളര്‍ന്നുവന്നു മുന്നില്‍,
സന്ധ്യ മരിച്ചു,കാമം ജനിച്ചു!
കുന്തീകിനാവിന്‍ ചിറകുകരിഞ്ഞു
പുതിയൊരു സത്യം പുറത്തു വന്നു
പുലരിപ്പെണ്ണിന്‍ നാഭിതുടിച്ചു
ഞെട്ടിപ്പോയി കുന്തീദേവി.
ഓടിപ്പായും പുഴയുടെ മാറില്‍
അപവാദങ്ങള്‍ക്കഭയം കണ്ടു
കുഞ്ഞു വളര്‍ന്നു,അമ്മ തളര്‍ന്നു
കൗമാരമെന്നൊരു കാലം പോയി
യൗവ്വനമെന്നൊരുകാലം പോയി
ദുഃഖങ്ങള്‍ക്കൊരു തടവറ തീര്‍ത്തു.
പല സൂര്യന്‍മാര്‍ ഉദയം ചെയ്തു,
അസ്തമനങ്ങള്‍ പുറകേപാഞ്ഞു.
പൂത്തുതളിര്‍ത്തൊരു തളിര്‍മാവപ്പോള്‍
വേദനയാലെ ഞെട്ടിവിറച്ചു.
പുലരിപ്പെണ്ണിന്‍ മേനിതുടിച്ചു
പുതുരണഭൂമിയില്‍ നിണമാറാടി
അപവാദങ്ങള്‍ അതിജീവിക്കാന്‍
കുന്തീദേവി കരുത്താര്‍ന്നു.
അമ്മ കരഞ്ഞു,കുഞ്ഞു ചിരിച്ചു
കൗമാരമെന്നൊരു കാലം പോയി,
യൗവ്വനമെന്നൊരു കാലം പോയി,
ദുഃഖങ്ങള്‍ക്കൊരു തടവറ തീര്‍ത്തു.
(സുമ എഴുത്തച്ഛന്‍)



2014, ഒക്‌ടോബർ 2, വ്യാഴാഴ്‌ച

അറിയുന്നു ഞാൻ ...


മഴവില്ലിൻ നിറങ്ങളറിയാൻ 
ആകാശമാകേണ്ടതുണ്ടോ...
മഴത്തുള്ളിതൻ ആർദ്രതയറിയാൻ 
മേഘമാകേണ്ടതുണ്ടോ ....
തിരമാലതൻ ഗാഡാലിംഗന 
ചുംബനമറിയാൻ തീരമാകേണ്ടതുണ്ടോ...
ദളങ്ങൾതൻ മൃദുത്വമറിയാൻ
പൂവിൻ സ്വപ്നമാകേണ്ടതുണ്ടോ...
പൂന്തേനിൻ മധുരമറിയാൻ
ശലഭമാകേണ്ടതുണ്ടോ....
അറിയുന്നില്ലെങ്കിലുമൊന്നറിയുന്നു
ഞാനെൻ കാവ്യമേ ..
നിൻസ്നേഹമറിയാൻ
നിന്നെയറിയാൻ 
നിന്നിൽ അലിഞ്ഞുചേർന്നിരിക്കുന്നു ഞാൻ .


2014, ജൂൺ 15, ഞായറാഴ്‌ച

അവസ്ഥാന്തരം....

ഉറങ്ങിയാൽ 
ഉണരും ..
ഉറക്കമില്ലെങ്കിൽ 
ഉണർച്ചയുമില്ല 
ഞാൻ ഉറങ്ങിയില്ല 
ഉണർന്നതുമില്ല 
ഉറക്കവുമുണർച്ചയു
മില്ലാത്തൊരനിയതാ
വസ്ഥയിലെൻ
അവസ്ഥാന്തരം.

സുമ എഴുത്തച്ഛൻ 

2014, ജൂൺ 13, വെള്ളിയാഴ്‌ച

"ഒറ്റമുല്ലയും ഒരു മഴത്തുള്ളിയും"

പടർന്നുപന്തലിച്ച
മുല്ലവള്ളിയിൽ
ഒരൊറ്റ മുല്ല 
മേഘം പൊഴിച്ചൊരു
മഴതുള്ളി
കിന്നാരം ചൊല്ലി
മുല്ലയോട് ...,
നിനക്കു കൂട്ടായ് 
ഞാനെന്നും നിന്റെ 
നെഞ്ചി ലിരിക്കട്ടെ .
മുല്ലയിൽ ഒരു 
നീണ്ട മൌനം!!
ഒരു ദൈന്യ നിശ്വാസം 
പൊഴി ച്ച്,മെല്ലെ ..മെല്ലെ..
മണ്ണിലേക്ക് കൊഴിഞ്ഞു വീണു 
മുല്ലയും മഴത്തുള്ളിയും 
അവയെക്കാൾ 
മൃദുവായ സ്വപ്നങ്ങളും .

സുമ എഴുത്തച്ഛൻ 

2014, മേയ് 5, തിങ്കളാഴ്‌ച

''നർമ്മം പൊതിഞ്ഞ എഴുത്താണി ''

മെയ്‌ അഞ്ച് _ കുഞ്ചൻ ദിനമായി ആചരിക്കുന്നു.

                             ജനകീയ പ്രവണതകൾ പ്രതിഫലിച്ചിരുന്ന ഒരു കവി ആയിരുന്നു
ശ്രീ.കുഞ്ചൻ നമ്പ്യാർ .തികച്ചും പരിഹാസ്യ സാമൂഹ്യ വിമർശനം തുളുമ്പുന്ന
ഒന്നാണ് നമ്പ്യാർക്കവിതകൾ .കേരളീയത നിറഞ്ഞു നിൽക്കുന്ന നമ്പ്യാർക്കവിത
കളിൽ പ്രകൃതി,നാടൻ തത്ത്വചിന്തകൾ,നാടൻ വിനോദങ്ങൾ,ഉത്സവങ്ങൾ,
അങ്ങാടി വാണിഭം,ചികിത്സ,കൃഷിയറിവുകൾ ,കാട്ടറിവുകൾ ,നാട്ടുസംഗീതം,
മുത്തശ്ശി ചൊല്ലുകൾ തുടങ്ങിയ പലതും നമുക്ക് ദർശിക്കാം.സമൂഹത്തിലെ
തിന്മകളെ തൻറെ നർമ്മത്തിന്റെ ശൈലിയിലൂടെ എത്ര മനോഹരമായാണ്
അദ്ദേഹം വിമർശിച്ചിട്ടുള്ളത് .

                               ചുറ്റുപാടും കണ്ട അസംസ്കൃതങ്ങളും അപൂർണ്ണങ്ങളുമായ 
ജനകീയ ഗാന രീതികളിൽ ഉചിതമായവ തിരഞ്ഞെടുത്ത് പരിഷ്ക്കരിച്ച് നവ്യവും ചൈതന്യമാർന്നതുമായി മിനഞ്ഞെടുത്ത കാവ്യകലാശില്പമാണ്
തുള്ളൽ.സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ അവരുടെ ഭാഷയിൽ 
തികച്ചും ലളിതവും ശുദ്ധവുമായ ശൈലിയാണ് തുള്ളലിൽ അദ്ദേഹം സ്വീകരിച്ചത്.


                                                 ''ഭടജനങ്ങടെ നടുവിലുള്ളൊരു
                                                  പടയണിക്കിഹ ചേരുവാൻ
                                                  വടിവിയന്നൊരു ചാരു -
                                                   കേരള ഭാഷ തന്നെ ചിതം വരൂ 
                                                    കടുകടെപ്പടുകഠിന സംസ്കൃത
                                                    വികടകടുകവികേറിയാൽ
                                                     ഭടജനങ്ങൾ ധരിക്കയില്ല 
                                                      തിരിക്കുമൊക്കെയുമേറ്റുടൻ.''
 സാധാരണക്കാരുടെ ഭാഷയിൽ അവർക്കു വേണ്ടി എഴുതിയ ജനകീയ കവിയായാണ്‌ നമ്പ്യാരെ വിശേഷിപ്പിച്ചിരുന്നത്.മലയാളത്തിലെ പ്രസിദ്ധ നിരൂപകൻ കെ .പി .അപ്പൻ' ജ്ഞാനിയായ വിദൂഷകൻ'എന്ന്  വിശേഷിപ്പി ക്കുന്നു.മലയാള ഭാഷ നിലനിൽക്കുന്നിടത്തോളം കുഞ്ചൻ നമ്പ്യാരുടെ യശസ്സും നിലനില്ക്കുന്നതാണ്.

നമ്മെയൊക്കെ ചിരിപ്പിച്ച ഈ എഴുത്താണി ഇന്നും ലക്കിടിയിലെ കുഞ്ചൻ സ്മാരക വായനശാലയിൽ സുരക്ഷിതം 

കാലനില്ലാത്തൊരു കാലത്തെക്കുറിച്ച്........

''വൃദ്ധന്മാരൊരുകൂട്ടംനിറഞ്ഞു ഭൂതലംതന്നിൽ
ചത്തുകൊൾവതിനേതും കഴിവില്ല; കാലനില്ല
മുത്തച്ഛൻ മുതുക്കന്റെ മുത്തച്ഛനിരിക്കുന്നു
മുത്തച്ഛനവനുള്ള മുത്തച്ഛൻ മരിച്ചീല ;
അഞ്ഞൂറു വയസ്സുള്ളോരപ്പൂപ്പന്മാരുമിപ്പോൾ
കുഞ്ഞായിട്ടിരിക്കുന്നു ,അപ്പൂപ്പനവർക്കുണ്ട്,

കഞ്ഞിക്കു വകയില്ല വീടുകളിലൊരിടത്തും 
കുഞ്ഞുങ്ങൾക്കെട്ടുപത്തു പറയരി കൊണ്ടുപോരാ ..''
 

2014, മാർച്ച് 9, ഞായറാഴ്‌ച

''വള്ളത്തോൾ സ്മരണക്കു മുന്നിൽ ''


  കാലത്തിന്റെയും ദേശത്തിന്റെയും ഭാഷയുടെയും സങ്കുചിത പരിധിക്കുള്ളിൽ  നിന്ന് മോചിതരാവാനും  ഔന്നത്യങ്ങളിൽ  വിഹരിക്കു-വാനും  കഴിഞ്ഞ കവികൾ  എത്രയുണ്ട് ? അത്യപൂർവ്വമായ ആ സിദ്ധി സ്വായത്തമാക്കിയ വരേണ്യ കവികളുടെ പംക്തിയിലാണ്  മലയാളത്തിന്റെ  
മഹാകവിയായ ശ്രീ.വള്ളത്തോളിന്റെ സ്ഥാനം,ശ്രീ.വള്ളത്തോളിനോടൊപ്പം 
മലയാളസാഹിത്യത്തിന്റെ   കൊടിക്കൂറകൾകൂടി    വിശ്വവിശാലതയുടെ    
വിഹായസ്സിൽ പാറിപ്പറക്കുന്ന കാഴ്ചക്ക് നാം സാക്ഷ്യം വഹിക്കുന്നു,തന്റെ 
ആയുഷ്ക്കാലത്തുതന്നെ  ആദരിക്കപ്പെടുകയും ലോകവേദികളിൽ അറിയപ്പെ -ടുകയും ചെയ്ത ഒരു കവിശ്രേഷ്ഠനാവാൻ അദ്ദേഹത്തിന് കഴിഞ്ഞു. മലയാള 
ഭാഷയെ സമ്പന്നമാക്കുകയും ഖ്യാതി പരത്തുകയും ചെയ്ത കവികൾ വേറെയും നമുക്കുണ്ടെങ്കിലും ശ്രീ.വള്ളത്തോളിന്റെ യശ്ശസ്സ് പ്രഥമഗണനീയം തന്നെ.കഥകളിയുടെ കണ്ണഞ്ചിപ്പിക്കുന്ന കലാവിരുതുകൂടി വള്ളത്തോൾ കവിത-
യുടെ പശ്ചാത്തലത്തിൽ കാണാമെങ്കിലും കലോദ്ധാരകന്റെതല്ല ,കവിയുടേതു  -
തന്നെയാണ് ലോകഭിത്തിയിൽ പതിഞ്ഞ വള്ളത്തോളിന്റെ ചിത്രം.ഒട്ടും  ഉലയാതെ കേരള സംസ്കാരത്തിന്റെ മണ്ണിൽ ഉറച്ചു നിന്നുകൊണ്ടായിരുന്നു 
അദ്ദേഹത്തിന്റെ കാവ്യജീവിതം.ആ കവിഭാവനക്കു നിറം  ചാർത്തിയ രൂപ -
ഭാവങ്ങളെല്ലാം തികച്ചും കേരളീയമാണ്‌; പക്ഷെ ഭാരതത്തിന്റെ അന്തരീക്ഷ-വായു ഉൾക്കൊള്ളുവാനോ ദേശീയ പ്രസ്ഥാനങ്ങൾക്കൊപ്പം വികാര തരളിത-നാവാനോ അത് പ്രതിബന്ധമായില്ല .



                        കേരളത്തിന്റെ സാംസ്ക്കാരികമൂല്യങ്ങളിൽ നിന്ന് ദൃഷ്ടി മറയ്ക്കാതെ തന്നെ ഭാരതത്തിന്റെയും ലോകത്തിന്റെയും പടവുകൾ കയറി 
മറിയുവാൻ കഴിഞ്ഞതാണ് വള്ളത്തോൾ കവിതയുടെ സവിശേഷത. ലോക-ത്തിന്റെ മുഴുവൻ പൊതുസ്വത്തായി യഥാർത്ഥ കവിത്വം പരിണമിക്കുമെന്ന് 
സ്വന്തം ജീവിതത്തിലൂടെ മഹാകവി തെളിയിച്ചു



വള്ളത്തോൾ കവിതകളിലൂടെ..........



     1910-ൽ "ബധിരവിലാപ"ത്തിന്റെ രചനയിലൂടെ ആധുനിക കാല്പനിക  കവിതകളിൽ അദ്ദേഹം ദത്തശ്രദ്ധനായി.കവിയെ ബാധിച്ചബധിരതയാണ് ഈ 
കവിതയുടെ വിഷയം.തികച്ചും അനുഭവ്യവും ആത്മകഥാപരവും. ബധിരത-യിൽ  ലോകാനുഭൂതികൾ നിഷേധിക്കപ്പെട്ട കവിയുടെ ശോചനീയാവസ്ഥ  വളരെ ഹൃദയസ്പർശിയാണ്.ഏതു വിഷാദത്തിലും പ്രതീക്ഷയും സാന്ത്വനവും അദ്ദേഹത്തിന്റെ കവിതയെ പ്രകാശമാനമാക്കുന്നു  എന്നതു -കൊണ്ടുതന്നെ അദ്ദേഹം ഒരിക്കലും ഒരു വിഷാദകവിയല്ല.



         തികച്ചും ഭാവനിർഭരമായ ഒരു പ്രണയ കൃതിയാണ് 1914-ൽ പ്രസിദ്ധീകരിച്ച ''ബന്ധനസ്ഥനായ അനിരുദ്ധൻ''.ഉഷാനിരുദ്ധം കഥയിലെ മർമ്മ -
പ്രധാന ഭാഗമാണ് ഇതിവൃത്തം .ഉഷയുടെ കിടക്കറയിൽ വെച്ച് താനാളയച്ചു
വരുത്തിയ പ്രണയിതാവ് അനിരുദ്ധൻ രാജഭടന്മാരാൽ  ബന്ധനസ്ഥനാക്കപ്പെ-ടുന്നു.തടവറയിൽ ചെന്ന് പ്രണയിതാവിനെ കാണാനുള്ള വൃദ്ധ മന്ത്രിയോടുള്ള 
ഉഷയുടെ അപേക്ഷ........  രാജവിനോടുള്ള കടമയ്ക്കും ഉഷയോടുള്ള വാത്സല്യത്തിനുമിടയിലെ സംഘർഷാവസ്ഥയിൽ വൃദ്ധനായ മന്ത്രി....
                     
                               '' ഞാനാളയച്ചിഹ വരുത്തിയതാണു തന്നെ-
                                 ത്താനാര്യ പുത്രനെഴുനെള്ളുകയല്ല  ചെയ്തു 
                                 നാനാതരത്തിലപരാധ മൊരാൾക്കു  ബന്ധ-
                                  സ്ഥാനാപ്തിയന്യനു;മിതോ ബലിവംശധർമ്മം?''
എന്നാണ് മന്ത്രിയുടെ അടുക്കൽ ഉഷ ചോദിച്ചത് ........



കാരാഗൃഹത്തിൽ വെച്ചുള്ള ഉഷയുടെയും അനിരുദ്ധന്റെയും സമാഗമം തികച്ചും വികാരനിർഭരം തന്നെ.പ്രണയത്തിനുവേണ്ടി ഗുരുജനങ്ങളെയും ബന്ധുക്കളെയും മാത്രമല്ല സ്വന്തം ജീവൻപോലും വെടിയാൻ സന്നദ്ധയായ നായികയും ധീരനും ആത്മാഭിമാനിയുമായ നായകനും തമ്മിലുള്ള സമാഗമം തികച്ചും വികാരനിർഭരവും ശൃംഗാരപ്രദവും തന്നെ.തികഞ്ഞ ഔചിത്യ ബോധം നിറഞ്ഞ കാവ്യശകലങ്ങൾ . അച്ഛനാൽ  ബന്ധനസ്ഥനാക്കപ്പെട്ടവന്റെ തടവുമുറിയിൽ പ്രവേശിച്ചതിന്റെ അനൌചിത്യത്തെക്കുറിച്ചുള്ള അനിരുദ്ധ-ന്റെ ചോദ്യത്തിന്



               ''പോകട്ടെ അച്ഛനരിശ്ശപ്പെടുമെന്നകാര്യം ...

                സ്ത്രീകൾക്കു ഭർത്തൃസഹചര്യവെടിഞ്ഞിടാമോ ?" എന്നായിരുന്നു
ഉഷയുടെ ദൃഡത നിറഞ്ഞ മറുപടി .



ശ്രീകൃഷ്ണന്റെയും രുഗ്മിണിയുടെയും ബന്ധത്തിൽ പ്രതിഷേധാർത്തനായ രുഗ്മി വർഷങ്ങൾക്കുശേഷം കുറ്റബോധത്താൽ പശ്ചാത്താപവിവശ്ശനായി സ്വന്തം സഹോദരിക്കെഴുതുന്ന സന്ദേശമാണ് ''രുഗ്മിയുടെ പശ്ചാത്താപം''. കുറ്റബോധവും ബാല്യകാല സ്മരണകളും കൊണ്ടു നിറഞ്ഞ ഹൃദയംഗ മായ കാവ്യം.



                     ശ്രീ.വള്ളത്തോളിന്റെ ഖണ്ഡകൃതികളുടെ സമാഹാരമാണ് എട്ടു ഭാഗങ്ങളോളം പ്രസിദ്ധീകരിച്ചിട്ടുള്ള'' സാഹിത്യമഞ്ജരികൾ ''.ഇത്ര  വൈവി -ദ്ധ്യമാർന്ന വിഷയങ്ങൾ .............പൊതുവെ  തരംതിരിക്കുമ്പോൾ    വ്യക്തിപരം,

ജീവിതപരം, സ്വാനുഭൂതിപരം,  സാമൂഹ്യപരം,  രാഷ്ട്രീയപരം എന്നിങ്ങിനെ പോകുന്നു.1916-ൽ ആദ്യത്തെ സാഹിത്യമഞ്ജരി പ്രസിദ്ധീകരിച്ചു.തുടർന്നുള്ള ഈ സമാഹാരപരമ്പര മലയാളകവിതയുടെ നാഴികക്കല്ലുകളായി .''മാതൃവന്ദനം','മാതൃഭൂമിയോട്',വീരപത്നി,ഒരുകീറത്തലയണ,ഒരരിപ്രാവ്‌,അങ്ങിനെ നീളുന്നു ആ പട്ടിക,ജന്മഭൂമിയായ കേരളത്തെ അഭിസംബോധന ചെയ്തിട്ടുള്ള ''മാതൃവന്ദനം''
                                ''പച്ചയാം വിരിപ്പിട്ട സഹ്യനിൽ തലവെച്ചും
                                 സ്വച്ഛബ്ധി മണൽത്തിട്ടാം പാദോപധാനം പൂണ്ടും''.
കേരളത്തിന്റെ പ്രകൃതി സൌന്ദര്യം ഇതിൽക്കൂടുതലായി ആർക്കു വർണ്ണി- ക്കാനാവും.
1918-ലെ സാഹിത്യമഞ്ജരിയുടെ രണ്ടാംഭാഗത്തിൽ ഭാവനാവിശാലത കൊണ്ടും,  ആശയഗാംഭീര്യംകൊണ്ടും,  ഗഹനസൌകുമാര്യം കൊണ്ടും എടുത്തു പറയേണ്ട   'സത്യഗാഥ',  'പുരാണങ്ങൾ',  'ഉണ്ണാനില്ല ഉടുപ്പാനില്ല '
'പട്ടിൽ പൊതിഞ്ഞ തീക്കൊള്ളി'തുടങ്ങിയ ഉജ്ജ്വല കൃതികളാണ്.
ലോകത്തിന്റെ മുഴുവൻ രൂപവും ചലനവും സത്യമെന്ന ശക്തിയുടെ പ്രകാശ കിരണങ്ങളെന്നു ഭാവനചെയ്തുകൊണ്ട് ഭാവഗംഭീരമാക്കിയ വരികൾ.....




                         ''മേൽവശത്തറ്റമില്ലാതേ കിടക്കുമാ-

                          ക്കേവലമാം മരുഭൂമി തന്നിൽ  
                         എത്ര പുഷ്പങ്ങളെ മിന്നിത്തിളങ്ങിപ്പൂ 
                          ചിത്രം നിൻ തേജസ്സിൻ കന്ദളങ്ങൾ !



                         ആലക്ഷ്യ മായൂർദ്ധ്വഭാഗത്തീ മാഹേന്ദ്ര -

                         നീലപ്പലകപ്പുറത്തു നീളേ 
                          തങ്കലിപികളാൽ കൊത്തിയിട്ടുണ്ടല്ലോ 
                          ശങ്കരീ ,നിൻചരിത്രാംശ ലേശം.'' 



ഭാരതത്തിലെ ഋഷിമാരുടെ മാഹാത്മ്യവും അവരിൽനിന്നും കൈവന്ന സാഹിത്യ സമ്പത്തിന്റെ കലാസുന്ദര പ്രകീർത്തനമായ പുരാണങ്ങളിൽ നിന്നും ഏതാനും വരികൾ...

                            ''ഭാരതവർഷത്തിലെ പ്പൂർവരാമൃഷീന്ദ്രന്മാർ 

                             പാരിനുള്ളടിക്കല്ലു പാർത്തു കണ്ടറിഞ്ഞവർ,
                             യോഗൈഗനിരതന്മാർ,ഭോഗനിസ്പൃഹർ,പരി -

                             ത്യാഗൈക ദ്രവിണന്മാരവർതൻ വാസങ്ങളോ



                            പൊട്ടപ്പുല്ലുകൾകൊണ്ടും ശുഷ്കപത്രൌഘംകൊണ്ടും 

                            കെട്ടിമേഞ്ഞവയായ പാഴ്കുടിലുകളത്രേ .
                            എങ്കിലുമവയിൽ നിന്നിങ്ങു കിട്ടിയ മണി-

                            ത്തങ്കങ്ങൾ മഹാർഹങ്ങൾ മറ്റെങ്ങുമലഭ്യങ്ങൾ.



                            പട്ടുമെത്തയെക്കാളുമിഷ്ടമായ്  വാഗ്ദേവിയ്ക്കു 

                            ശിഷ്ടരാമവരുടെ ദർഭപ്പുൽവിരിപ്പുകൾ;
                            തത്ത്വചിന്തോദ്രേക ത്താലെങ്ങാനുമദ്ധന്യർക്കു 

                            വിസ്തീർണ്ണത്തിരുനെറ്റി വിയർത്താലപ്പോളെല്ലാം.

  

                             പ്രേമവിഹ്വലയായ്ത്തൻ പോർമുലക്കച്ചത്തുമ്പാൽ 
                             കോമളം വീശിപ്പോന്ന വാഗധീശ്വരി തൻറെ 
                             മഞ്ജുകൈത്തണ്ടിൽ ചിന്നിമിന്നിയ വളകൾ തൻ 
                             ശിഞ്ജിതം പുരാണത്തിൽനിന്നു നാമിന്നും കേൾപ്പൂ ;

                             അമ്മഹാശയന്മാരാം മുനിമാരനു വേലം 
                              ബ്രഹ്മനിശ്ചലധ്യാനം നിർത്തി വിശ്രമിയ്ക്കുമ്പോൾ 
                              നന്മയിൽക്കവിതയാം ദേവിയുമായിച്ചെയ്ത 
                              നർമ്മസല്ലാപങ്ങളെ ,നിങ്ങൾക്കു നമസ്ക്കാരം !"

1924-ൽ സാഹിത്യമഞ്ജരിയുടെ മൂന്നും നാലും ഭാഗങ്ങൾ പ്രസിദ്ധീകരിച്ചു .
''രാധയുടെ കൃതാർത്ഥത'',''കർമ്മഭൂമിയുടെ പിഞ്ചുകാൽ'',''കിളികൊഞ്ചൽ'',
''എന്റെ ഗുരുനാഥൻ'' തുടങ്ങിയ കൃതികൾ . എൻറെ ഗുരുനാഥനിൽ മഹാത്മാഗാന്ധിയെ ഗുരുവായിക്കണ്ട് ആ മഹാനായ വ്യക്തിയെ തികഞ്ഞ വികാരോഷ്മളതയോടെ പ്രകീർത്തിച്ചിരിക്കുന്നു.

                              ''ലോകമേ തറവാടു തനിക്കീച്ചെടികളും 
                                പുൽകളും പുഴുക്കളും കൂടിത്തൻ കുടുംബക്കാർ;
                                ത്യാഗമെന്നതേ നേട്ടം,താഴ്മതാനഭ്യുന്നതി ,
                                യോഗവിത്തേവം ജയിക്കുന്നിതെൻ ഗുരുനാഥൻ.



                                താരകമണിമാല ചാർത്തിയാലതും കൊള്ളാം 

                                കാറണിച്ചളി നീളെപ്പുരണ്ടാലതും കൊള്ളാം.

                                ഇല്ലിഹ സംഗം ലേപമെന്നിവ സമസ്വച്ഛ

                                        മല്ലയോ വിഹായസ്സവ്വണ്ണമെൻ ഗുരുനാഥൻ .



അതുപോലെ ഭാവനാശക്തിയുടെയും കലാചാതുര്യത്തിന്റെയും വിജയമായ 

''കിളി കൊഞ്ചലിൽ'' ബാലികയായ സീതയ്ക്ക് ലഭിച്ച രണ്ടു പൈങ്കിളികൾ ചൊല്ലുന്ന   രാമായണം  കഥ  തികച്ചും  വാസ്തവികമായി  ചിത്രീകരിച്ചിരി-ക്കുന്നു . 
    
                      ജീവിതത്തിന്റെ ശുഭവും ശുഭ്രവുമായ വശങ്ങളുടെ പ്രതിബിംബമാണ് വള്ളത്തോൾക്കവിത;അഥവാ ദുരന്തത്തിന്റെയും ദു:ഖ-ത്തിന്റെയും വശങ്ങൾ വീക്ഷിക്കുമ്പോഴും പ്രസന്നതയും ഫലിതബുദ്ധിയും കൈവിടുന്നില്ല. ജീവിതത്തിന്റെ യാഥാർത്ഥ്യത്തിലേക്കും അഗാധതലങ്ങളി-ലേക്കും കടന്നു ചെല്ലാനുള്ള ശ്രീ.വള്ളത്തോളിന്റെ പ്രവണത അസാധാരണ-മാണ് .വള്ളത്തോൾക്കവിതയുടെ അനുഭൂതിരസം അതിന്റെ ഉച്ചസ്ഥായി-യിലെത്തുന്നത് ഭാരതത്തിലെ പുരാതനാരാധ്യ പുരുഷന്മാരേയും ആദർശ -ശാലികളെയും പറ്റി പറയുമ്പോഴാണ്;അദ്ദേഹത്തിന്റെ തൂലിക വല്ലാതെ ആവേശഭരിതമാകുന്നു .''വിഭക്തിയും ഭക്തിയും''എന്ന കവിതയിൽ  ഗുരു-വായൂർ ദീപാരാധന നടതുറപ്പ് വർണ്ണിക്കുമ്പോൾ കവി അനുഭവിക്കുന്നതും 
വായനക്കാരിലേക്കു പകരുന്നതുമായ ദിവ്യാനുഭൂതി,ഭക്തിരസം മാത്രമല്ല സൌന്ദര്യാനുഭൂതിയിൽ നിറഞ്ഞ നിർവൃതി രസമാണ്.



                                      ഖണ്ഡകൃതികളിൽ മറ്റു പ്രധാനപ്പെട്ട കാവ്യങ്ങളാണ് 


''ശിഷ്യനും മകനും'', ''മഗ്ദലന മറിയം'',''കൊച്ചുസീത'',''അച്ഛനും മകളും'' തുട-ങ്ങിയവ.ഇതിൽ 'മഗ്ദലന മറിയം'ഏറെ പ്രാമുഖ്യമർഹിക്കുന്നു.ശീമോൻ എന്ന ധനികപ്രഭുവിന്റെ അതിഥിയായെത്തുന്ന യേശുക്രിസ്തുവിന്റെ പാദം തന്റെ അപഥ ജീവിതത്തിൽ പശ്ചാത്താപാർത്തയായ മഗ്ദലനമറിയം കണ്ണീർ കൊണ്ടു കഴുകി പാപ വിമുക്തയാവുന്നതാണ് ഇതിവൃത്തം.ഇതിൽ മറിയ-ത്തിന്റെ ആഗമന രംഗം എത്രമാത്രം സുന്ദരമായി ചിത്രീകരിച്ചിരിക്കുന്നു.



                                ''താഴത്തേയ്ക്കെന്തിത്ര സൂക്ഷിച്ചുനോക്കുന്നു 

                                 താരകളേ,നിങ്ങൾ നിശ്ചലമായ്‌?
                                 നിങ്ങൾ തൻ കൂട്ടത്തിൽ നിന്നിപ്പോഴാരാനും 
                                 ഭംഗമാർന്നൂഴിയിൽ വീണുപോയോ? 
                                 ഉവ്വി,താ,നക്ഷത്രം തന്നെയാം രൂപമൊ -
                                 ന്നുർവ്വിയിലിപ്പുര വീഥിയിങ്കൽ ;
                                 അല്ലെങ്കിൽ, മറ്റൊരു കൊച്ചുനിലാവിതാ ,
                                  മുല്ലപ്പൂപോലുള്ള തൂനിലാവിൽ !
                                 ആരോ മനോഹര സർവ്വാംഗിയാമിവ -
                                 ളാരോ മലാൾക്കിത്ര വെമ്പലെന്തേ ?
                                 നീളെയുത്തുംഗമാം മാർത്തട്ടുലയുന്നൂ 

                                 തോളണിത്തൂവെള്ളച്ചേലക്കുള്ളിൽ







                           വള്ളത്തോൾക്കവിത മാതൃഭാഷയുടെ മുലപ്പാൽപോലെ കുടിച്ചു വളർന്നവരാണ് മലയാളികൾ. കേരളീയരുടെ കാവ്യാസ്വാദന ശീല-ത്തിനുതന്നെ ഒരു പുതിയ മാനം ഉളവാക്കാൻ അത് കാരണമായിട്ടുണ്ട്.
കാളിദാസശൈലിയുടെ ഗുണധോരണി മുഴുവൻ അന്യൂനമായ സൌഭാഗ്യ-ത്തികവോടെ മലയാളഭാഷക്കു കാഴ്ചവെച്ച വള്ളത്തോളിന്റെ കൃതികൾ 
നമ്മുടെ സാംസ്കാരിക ജീവിതത്തിന്റെ അവിഭാജ്യാംശമായി മാറിയിട്ടു -ണ്ടെങ്കിൽ അതൊട്ടും അസംഭാവികമല്ല .ആശയങ്ങളുടെ തെളിമയും രചനയുടെ മിഴിവും വള്ളത്തോൾ കവിതയുടെ മുഖമുദ്രകളായി വർത്തിക്കുന്നു .
അതിഗഹനമായ ആശയങ്ങൾ പോലും മധുമയമായി പ്രവഹിക്കുന്നതി-നിടക്ക് എന്തെന്നില്ലാത്ത ലാളിത്യവും ഹൃദ്യതയും കൈവരുന്നു. പ്രകരണ -ശുദ്ധിയിൽ അദ്ദേഹത്തെപോലെ മനസ്സിരുത്തിയ കവികൾ ഏതു ഭാഷയിലും അധികമുണ്ടാവില്ല.ദുർഗ്രഹതയുടെ അതിപ്രസരത്തെ ഒഴിചുനിർത്തുവാൻ
ആധുനികസാഹിത്യകാരന്മാർക്ക് മാതൃകയാക്കാവുന്ന ഒന്നാണ് കന്നിയാറു -പോലെ തെളിഞ്ഞ വള്ളത്തോൾ ശൈലി .



                                    ഭൂതകാലത്തിന്റെ പ്രഭവതന്തുക്കൾ കൊണ്ടുതന്നെ 

ഭാസുരമായ ഒരു ഭാവിനെയ്തെടുക്കുവാൻ കഴിയുമെന്ന് അദ്ദേഹം വിശ്വസിച്ചു.പ്രകൃതിയുടെ സൌന്ദര്യം ആവിഷ്ക്കരിച്ചതോടൊപ്പം തന്നെ 
ഭാരതത്തിന്റെ സാംസ്കാരികമായ മഹത്ത്വവും ചരിത്രപരമായ പാരമ്പര്യവും മഹാകവി പ്രകീർത്തിച്ചിട്ടുണ്ട്.ഭൂതകാലത്തിന്റെ യജ്ഞ-വേദിയിൽ നിന്നും അഗ്നിയും പ്രകാശവുമല്ലാതെ കരിയും പുകയും അദ്ദേഹം കൈകൊള്ളുകയുണ്ടായില്ല.ഭാരതസംസ്കാരത്തിന്റെ കളങ്കം വരുത്തിയ ദുരാചാരങ്ങളോട് പൊരുതുവാൻ തന്റെ മൂർച്ചയേറിയ തൂലികയെ മഹാകവി യഥോചിതം ഉപയോഗപ്പെടുത്തിയിട്ടുണ്ട്. അയിത്താചാരത്തിനും ജാതിവ്യത്യാസത്തിനും അന്ധവിശ്വാസങ്ങൾക്കും എതിരായ വള്ളത്തോൾ കവിതയുടെ പോർവിളി കേരളത്തിലെ സാമൂഹ്യപരിഷ്ക്കരണ  സംരംഭ-ങ്ങൾക്ക് ആക്കം കൂട്ടുവാൻ വളരെയേറെ സഹായകമായിട്ടുണ്ട്.'പുരോഗമന സാഹിത്യത്തിന്റെ പുരോഗമി എന്ന വിശേഷണം തീർച്ചയായും ശ്രീ.വള്ളത്തോൾ അർഹിക്കുന്നു'.





                                   സ്വതന്ത്ര ഭാരതത്തിന്റെ പതാക വളരെയേറെ ഉയർന്നു പറക്കാൻ അഭിലഷിച്ച മഹാകവി സാഹിത്യസേവനത്തിന് ബ്രിട്ടീഷ്‌ അധികൃധർ നൽകിയ ബഹുമതി പോലും നിസ്സന്ദേഹം തിരസ്ക്കരിച്ചു.ഏതു രീതിയിലും ധന്യമായ ഒരു സ്മരണ മാത്രമല്ല പ്രചോദനത്തിന്റെ വറ്റാത്ത ഒരു ഉറവിടം കൂടിയാണ് നമുക്ക് ശ്രീ. വള്ളത്തോൾ     








                                                                             സുമ എഴുത്തച്ഛൻ 
















                                 

                                








2014, ജനുവരി 14, ചൊവ്വാഴ്ച

''മാര്‍..ജാരന്‍ - ഒരു അവലോകനം''




          "അടക്കിവെക്കല്‍ ആത്മഹത്യയാണ് "എന്ന തലക്കെട്ടോടുകൂടിയ ബോഗ് _ "മാര്‍...ജാരന്‍", ശ്രീ.മണിലാലിന്റെഎഴുത്തുകള്‍ പ്രശസ്തമാണ്.ബ്ലോഗേഴുത്തില്‍ നിന്നും പു സ്തകമെഴുത്തിലേക്കുള്ള ഒരു കുതിച്ചുകയറ്റമാണ് ശ്രീ.മണിലാലിന്റെ "മാര്‍...ജാരന്‍" എന്ന പുസ്തകം. ശ്രീ.വി.കെ.ശ്രീരാമന്റെ അവതാരികയോടൊപ്പം വ്യത്യസ്തമായ നാല്പ്പത്തിയന്ച് കുറിപ്പുകള്‍ അടങ്ങുന്നതാണ് ഈ പുസ്തകം.



     'കുട്ടിയായ ദൈവം കണ്ട ലോകം',എന്ന ശ്രീ.വി.കെ.ശ്രീരാമന്റെ അവതാരികയിലൂടെ,' മണിലാല്‍ 'എന്ന വ്യക്തിയെ അറിയുന്നു.വീട് ഒരു താല്‍ക്കാലിക വിശ്രമാലയം .വീടിനു പുറത്താണ് മനുഷ്യന്റെ ജീവിതം..ശരിയാണ്,അതുകൊണ്ടാവാം ഈ എഴുത്തുകാരന്‍ വീടെന്ന ചെറിയ ലോകം ഉപേക്ഷിച്ചു ലോകമെന്ന അനന്തതയിലേക്ക് പറക്കുന്ന ഒരു ദേശാടനപക്ഷിയായത്.സ്വന്തം അനുഭവങ്ങളുടെ മാറാപ്പുകള്‍ മാത്രമടങ്ങിയ തോള്‍സഞ്ചിയുമായി ദേശങ്ങളില്‍ നിന്നും ദേശങ്ങളിലേക്കും,മനുഷ്യരില്‍നിന്നും മനുഷ്യരിലേക്കുമുള്ള പ്രയാണത്തിന്റെ ഫലമാവാം ഈ എഴുത്ത്.തീപ്പെട്ടികൂടില്‍ കൌതുകം കണ്ടെത്തുന്ന ശിശുവായ ദൈവം കണ്ട സത്യമായ ഈ താളുകള്‍ തുറന്ന എഴുത്തിലൂടെ വായനക്കാര്‍ക്കുമുന്നില്‍ കാഴ്ചവെച്ചിരിക്കുന്നു.ഓരോ കുറിപ്പും ഓരോ അനുഭവം, ഒന്നില്‍നിന്നും ഒന്നിലേക്കുകടക്കുമ്പോള്‍ നമുക്ക് ശരിക്കും മനസ്സിലാവുന്നു എഴുത്തുകാരനെത്തന്നെ നമുക്കുമുന്നില്‍ തുറന്നുവെച്ചിരിക്കുന്നു എന്ന്.അത്രക്കും തുറന്ന എഴുത്ത് .ഇത്രക്കും തുറന്നെഴുതാന്‍ ഒരുപക്ഷെ എല്ലാ എഴുത്തുകാര്‍ക്കും കഴിഞ്ഞെന്നുവരില്ല



         കപടലോകത്തില്‍ മുഖംമൂടികളുമായി ജീവിക്കുന്ന ശരാശരി മനുഷ്യന്റെ മൂല്യങ്ങളുടെയും വിശ്വാസങ്ങളുടെയും വഴിയിലെ അനുഭവങ്ങളും
ചിന്തകളുംകാഴ്ചപാടുകളുമെല്ലാം ഏതൊരു വായനക്കാരനും മനസ്സിലാക്കാന്‍കഴിയുന്ന രീതിയില്‍ വളരെരസകരമായി     മനോഹരമായ ഭാഷയില്‍അവതരിപ്പിച്ചിരിക്കുന്നു. ചിരിക്കാനും ചിന്തിപ്പിക്കാനും മാത്രമല്ല,ഏതൊരു വായനക്കാരനും സ്വന്തം അനുഭവങ്ങള്‍ക്കുപിറകിലേക്ക് ഒന്ന് തിരിഞ്ഞുനോക്കാനും ഈ എഴുത്ത് പ്രേരിതമാകുന്നു.സാധാരണ മനുഷ്യ ജീവിതത്തില്‍ സംഭവിക്കുന്ന ഓരോ ചെറിയ അനുഭവങ്ങള്‍പോലും എഴുത്തിലൂടെ ഇത്ര രസകരമായി അവതരിപ്പിക്കാന്‍ കഴിയുമെന്ന് വായനക്കാര്‍ക്ക് മനസ്സിലാക്കികൊടുക്കുന്നു

.           ദേശാന്തരസഞ്ചാരങ്ങള്‍,വ്യക്തികള്‍,സൌഹൃദം,സാഹിത്യം,രാഷ്ട്രീയം,സദാചാരം,കമ്മ്യുണിസം, മനുഷ്യത്വം,നന്മ,നര്‍മ്മം,പ്രണയം,ലൈംഗീകത,തോന്ന്യാവസങ്ങള്‍,ഗൃഹാതുരത്വം എല്ലാം ഇതില്‍ അടങ്ങിയിരിക്കുന്നു..ഓരോന്നും അതിനനുയോജ്യമായ ഭാഷയില്‍ വളരെ തന്മയത്ത്വത്തോടെ തികഞ്ഞ സത്യസന്ധതയോടെ അവതരിപ്പിക്കാന്‍ ശ്രീ.മണിലാലിന് കഴിഞ്ഞിരിക്കുന്നു. 

         
             
        മനസ്സിലെ സ്വാസ്ഥ്യവും അസ്വാസ്ഥ്യവും അനുഭവ -        ങ്ങളും   വെളിച്ചംപോലെ  മനസ്സിലേക്ക്  അരിച്ചുകയറുന്ന  ഓര്‍മ്മ-   കളായി  വാക്കുകളും വാചകങ്ങളുമായി  മനോഹരമായ ഭായില്‍ ഒഴുകിവരുമ്പോഴുള്ള   മാനസ്സിക സംഘര്‍ഷം ....    അത് കടലാസിലേക്ക് പകര്‍ത്തി കഴിയുമ്പോഴുള്ള ആത്മസംതൃപ്തി....
''എഴുത്തിലെ മൂല്യങ്ങള്‍ പരിപ്പൂര്‍ണ്ണമായി ഉള്‍ക്കൊള്ളുമ്പോഴാണ്
ആസ്വാദനമായി ത്തീരുന്നത്.അത് വല്ലാത്തൊരു ആത്മസാക്ഷാത്ക്കാ-
രമാണ് ''..അത് ഈ എഴുത്തുകാരന് സാധിച്ചു.